Tuesday, 26 March 2013

പാപ്പിയുടെ സ്വപ്നവും മലപ്പുറം ഖദീജയും .....


  

ന്‍റെ റബ്ബേ... ന്‍റെ കുട്ടി പോയല്ലോ... ഇച്ച് ഞ് ആരാള്ളത് ൻറെ ബദ്രീങ്ങളേ...... 

ജമീലാത്തന്‍റെ  നെഞ്ഞത്തടിച്ചുള്ള നിലവിളി കേട്ട്
ഉച്ചമയക്കത്തിലായിരുന്ന അയൽവാസികൾ മുഴുവൻ ഉണർന്നു. ഞാനും മുത്തുവും എന്ത് ചെയ്യണമെന്നറിയാതെ കണ്ണും മിഴിച്ചു നില്ക്കുകയാണ്. ജമീലാത്തയുടെ പ്രതികരണം ഇങ്ങനെയായിരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആളുകൾ ഓടിക്കൂടുന്നത് കണ്ടിട്ട് മുത്ത്‌ അവിടെ നിന്നും സ്കൂട്ട് ആവാനുള്ള ഒരു പാഴ് ശ്രമം നടത്തി. പക്ഷെ എന്റെ നോട്ടം കണ്ടിട്ടോ അതോ എന്റെ കാലുകൊണ്ട്‌ അവന്റെ കാലിന്റെ പെരുവിരലിനിട്ടു കൊടുത്ത തലോടൽ കാരണമോ എന്നറിയില്ല, അവൻ അവിടെ തന്നെ നിന്നു.
ആളുകൾ ഓടി അടുത്തെത്തുന്നതിനു മുൻപുതന്നെ ജമീലാത്ത ഓട്ടം ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും അതും പ്രതീക്ഷിച്ചില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കു ഒരു എത്തുംപിടീം കിട്ടീല, അത് വിശദീകരിക്കാൻ ഞങ്ങൾക്കു നേരവും ഇല്ലായിരുന്നു. ഞങ്ങളും ജമീലാത്തനെ പിന്തുടർന്നു.
ജമീലാത്തന്‍റെ മുടിയനായ സന്തതി സർകസ്സിൽ ചേർന്നു. ആ വിവരം പറയാൻ പോയപ്പോഴുണ്ടായ പൊല്ലാപ്പാണ് ഇതൊക്കെ. അസറു എന്ന് ജമീലാത്ത സ്നേഹത്തോടെ വിളിക്കുന്ന നാട്ടുകാരുടെ പാപ്പച്ചൻ, ഞങ്ങളുടെ പാപ്പി എന്ന ശ്രീമാൻ അഷറഫ് ആണ് കഥാ നായകൻ. കാശിനുള്ള ബുദ്ധിമുട്ടോ മറ്റു ജോലി കിട്ടാഞ്ഞിട്ടോ അല്ല ഈ സാഹസം.അവൻ സർകസ്സിൽ ചേർന്നതിന്‍റെ അല്ലെങ്കിൽ അവന്‍റെ inspiration എന്ന് പറയുന്നത് സർകസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ നടത്തുന്ന കണ്ടാൽ നമ്മുടെ ഗുരുവായൂർ കേശവന്‍റെ തലയെടുപ്പും ശരീര സൌന്ദര്യവുമുള്ള (ആകൃതിയും, ഉയരവും, നടത്തവും എല്ലാംകൊണ്ടും ഒറ്റനോട്ടത്തിൽ അത് ഗുരുവായൂർ കേശവൻ തന്നെ എന്ന് പറയും) ശ്രീമതി മലപ്പുറം ഖദീജയാണ്. സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല. ഞങ്ങൾ കൌമാരം കഴിഞ്ഞ്‌ യുവാക്കൾ ആയി സ്വന്തം കാലിൽ നില്ക്കുവാൻ പ്രാപ്തരായി എന്നു സ്വയം പറയുന്ന ആ പ്രായം. അതായത് ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന കാലം.

നാട്ടിൽ ഞങ്ങൾ ഞങ്ങളെ സ്വയം വിളിക്കുന്നത്‌ "പത്തരക്കൂട്ടം" എന്നാണു. ഞാൻ, കരിമ്പൻ സിധീഖ്, കണ്ണാപ്പി മുജീബ്, ചെൾക്ക അജ്മൽ, പാപ്പച്ചൻ അഷ്‌റഫ്‌, കരാമ മുത്തു, മോഗ്ളി കലീമുല്ലഹ്, കുടൽ റഫീഖ്, മാങ്ങാണ്ടി ആബിദ്, കുപ്പിച്ചില്ല് ഷാജി പിന്നെ തൊള്ളായിരം അൻവർ (1000 മുഴുവൻ ഇല്ലാത്തോണ്ട് അൻവർ 'അര' എന്നും അറിയപ്പെടും) എന്നിങ്ങനെ 11 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ പത്തരക്കൂട്ടം.

ആ വർഷത്തെ കൊണ്ടോട്ടി നേർച്ചയുടെ പ്രധാന ആകർഷണം സർകസ്സ് ആയിരുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ഒരുമിച്ചാണ് സര്ക്കസ്സിനു പോയത്. സർക്കസ്സ് കഴിഞ്ഞ്‌ പുറത്തിറങ്ങി ഞങ്ങൾ അബ്ദുവിന്റെ തട്ടുകടയിൽ കയറി ഓരോ സർബത്ത് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പാപ്പിയെ കാണാനില്ല എന്നു ശ്രദ്ധിച്ചത്. അവനെ അന്വേഷിച്ചു ആ പരിസരം മുഴുവൻ ഞങ്ങൾ കറങ്ങി. അങ്ങനെ അവനെ അന്വേഷിച്ചു നടന്ന ക്ഷീണം മാറ്റാൻ വീണ്ടും അബ്ദുവിന്റെ കടയിലെത്തി സർബത്ത് ഓർഡർ ചെയ്തു. തെല്ലൊരു ദേഷ്യത്തോടെ അബ്ദു നാരങ്ങ പിഴിഞ്ഞുകൊണ്ടിരിക്കുംബോഴാണ് (കാശ് കൊടുക്കാതെയുള്ള സർബത്ത് കുടിയാണ് പിന്നെ അബ്ദുവിന് ദേഷ്യം വരാതിരിക്കുമോ? എന്തുകൊണ്ട് കാശ് കൊടുക്കുന്നില്ല എന്നത് പിന്നീട് ഒരു അവസരത്തിൽ പറയാം) സർക്കസ്സ് കൂടാരത്തിന്റെ പിറകിൽ നിന്നും ഭയങ്കര ബഹളം. ഞങ്ങൾ എല്ലാവരും അങ്ങോട്ടോടി. അവിടെ ചെന്നപ്പോ കണ്ട കാഴ്ച എന്താണെന്ന് വെച്ചാൽ, നമ്മുടെ പാപ്പി നിലംതൊടാതെ വായുവിൽ നില്ക്കുന്നു. ആശാൻ സർക്കസ്സൊന്നും പഠിച്ചിട്ടില്ല പിന്നെങ്ങനെ ഇത് എന്നു ചിന്തിച്ചു മുകളിലോട്ടു നോക്കിയപ്പോഴാണ് പാപ്പിയുടെ കഴുത്തിൽ ഒരു കൈ കണ്ടത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
"എടാ നായ്ക്കളെ ആ ചെറ്റ എന്റെ കൊല്ലിക്ക് പുടിച്ചിരിക്കാ... നോക്കിക്കാതെ ന്നെ ബക്കം കൈച്ചലാക്കി ഞാപ്പം ചാകും." പാപ്പി അലറി. അപ്പോഴാണ്‌ സംഗതിയുടെ കിടപ്പ് ഞങ്ങൾക്ക് മനസ്സിലായത്‌. സർക്കസ്സ് കൂടാരത്തിന്റെ അകത്തുനിന്നും വിടവിലൂടെ ആരോ പാപ്പിയുടെ കൊലവള്ളിക്ക് പിടിച്ചിരിക്കുന്നു. ഞങ്ങളുടെ രക്തം തിളച്ചു. കൂട്ടത്തിൽ ധൈര്യവാൻ അജ്മൽ കയ്യിൽ കിട്ടിയ ഒരു വിറകുകഷ്ണമെടുത്തു ആ കൈക്ക് ഒറ്റ അടി. ഒരുനിലവിളി കേട്ടു. പാപ്പി ദേ നിലത്ത്.

എന്താണ് സംഭവമെന്ന് ചോദിക്കാൻ തുടങ്ങുന്നെനു മുൻപേ, "മക്കളേ തടി മാണൻക്കീ മണ്ടിക്കൊളീ ഓല് അങ്ങേപോർതൂടെ ബരണുണ്ട്..." എന്നും പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റു ഓട്ടം തുടങ്ങി. ആഹാ എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്നും പറഞ്ഞു ഞങ്ങളും അവിടുന്ന് പാപ്പിയുടെ പിറകെ വെച്ച് പിടിച്ചു. പാപ്പിക്ക് ഞങ്ങളെക്കാൾ കൂടുതൽ അല്ലെങ്കിൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ നാട്ടിൽ കാണാത്ത ഊടുവഴികൾ അറിയാം എന്നു ഞങ്ങൾക്ക് അന്ന് മനസ്സിലായി.

പത്തരക്കൂട്ടം ഞങ്ങളുടെ പതിവ് സ്ഥലത്ത് ഒത്തുകൂടിയപ്പോ പാപ്പി കഥ വിവരിക്കാൻ തുടങ്ങി. സർക്കസ് കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോ പാപ്പിക്ക് ഒരാശ. സർക്കസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ അവതരിപ്പിച്ച ശ്രീമതി മലപ്പുറം ഖദീജയെ ഒരിക്കൽക്കൂടി ഒന്ന് കാണണം എന്നു. ഞങ്ങൾപോലും അറിയാതെ അവൻ മുങ്ങി. സർക്കസ്സ് കൂടാരത്തിന്റെ ചുറ്റും വലംവെക്കുകയായിരുന്ന പാപ്പി അപ്പോഴാണ്‌ കൂടാരത്തിന്റെ പിറകിൽ സാമാന്യം വലിയൊരു വിടവ് കണ്ടത്. അവൻ അതിലൂടെ നോക്കിയപ്പോ സർക്കസ്സിലെ തരുണീമണികൾ അവിടെയിരുന്നു പരദൂഷണം പറയുന്നത് കണ്ടു. അവൻ ആ വിടവിലൂടെ കുറച്ചു നേരം നോക്കിയിരുന്നു. ഖദീജാത്താനേ അവിടെയൊന്നും കാണുന്നില്ല. പാപ്പി അവിടെ നിന്ന് ആ വിടവിലേക്കു തരുനീമാനികളുടെ ശ്രദ്ധ അവനിലേക്ക്‌ ആകര്ഷിച്ചു എന്നിട്ട് തന്റെ ആവശ്യം അറിയിച്ചു. മലയാളമറിയാത്ത ആ മങ്കമാർക്ക് പാപ്പിയുടെ മലയാളം ശെരിക്കു മനസ്സിലായി അവർ ഖദീജാത്താനേ ഉറക്കെ വിളിച്ചു. അവരുടെ ഭാഷ മനസ്സിലാവാത്ത പാപ്പിക്ക് അവർ എന്താണ് പറഞ്ഞതെന്ന് മനസ്സിലായി. അവൻ ഖദീജാത്താനേ അക്ഷമയോടെ കാത്തിരുന്നു. പക്ഷെ പാപ്പിയെ കാണാൻ വന്നത് സർക്കസ്സിലെ ഒരു തടിമാടൻ. അയാളുടെ വരവ് കണ്ടപ്പോ തന്നെ സംഭവം പന്തിയല്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഓടാൻ ശ്രമിക്കുമ്പോഴേക്കും അയാളുടെ കൈ  ആ വിടവിലൂടെ പാപ്പിയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്നു. കൂടാതെ കുറച്ചു ആളുകൾ അപ്പുറത്തെ വാതിൽ ലക്ഷ്യമാക്കി ഓടുന്നതും പാപ്പി കണ്ടു. ഇതാണ് അവിടെ സംഭവിച്ചത്.

ദിവസങ്ങൾ കഴിടുംതോറും ഖദീജാത്താനേ കാണുവാനുള്ള പാപ്പിയുടെ ആഗ്രഹം കൂടിക്കൂടിവന്നു. മിക്കവാറും എല്ലാ ദിവസവും അവൻ സർക്കസ്സ് കാണുവാൻ പോയി. അങ്ങനെ സർക്കസ്സുകാർ അവിടെനിന്നും പോകുന്നതിന്റെ തലേദിവസം മുത്തുവും ആബിദുംകൂടി അവനു ഒരു ഐഡിയ പറഞ്ഞുകൊടുത്തു.  

തുടരും....


ആദ്യമായാണ്‌ സ്വന്തമായി എഴുതുന്നത്‌. ഇത്രയും കാലം മറ്റുള്ളവരുടെ ബ്ളോഗുകൾ കോപ്പി അടിക്കലായിരുന്നു പ്രധാന ജോലി. കുറെ എണ്ണം മനസ്സിലുണ്ട്. പക്ഷെ അത് എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും, നിര്ദേശങ്ങളും ആണ് ഇനി എനിക്കുള്ള പ്രജോദനം. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാണിക്കാൻ മറക്കല്ലേ.

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Hisperado

Sunday, 24 March 2013

കുട്ടിയുണ്ട് സൂക്ഷിക്കുക!

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!
 

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ഗ്രാമത്തിന്റെ ഐശ്വര്യമാണാ ക്ഷേത്രം.
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ‍ വിചാരം മക്കൾക്കില്ലെങ്കിലും...

നാളുകൾ കൊഴിഞ്ഞു... അങ്ങനെയിരിക്കെയാണ് മക്കൾക്കൊരുഗതിയും-പരഗതിയും കിട്ടാതെ വിഷമിച്ച് വിധവയായ കാർത്യായനിയമ്മ സർവ്വവും, തന്റെ മക്കളുടെ ഭാവിയെയും അമ്മയുടെ കാൽക്കീഴിൽ വച്ച്, അമ്പലപ്പറമ്പിലെ മൂവാണ്ടൻ‌മാവിൽ ജീവിതമൊടുക്കിയത്.
അന്നു കാഴ്ച്ചകൾ കാണാൻ അമ്പലത്തിൽ വലിയ തിരക്കായിരുന്നു.
നേദ്യത്തിനു പായസം കൊണ്ടുവച്ചിട്ടു പോയ പൂജാരിയെ കാണാനില്ല. ഭഗവതിയ്ക്ക് പരിഭ്രമമായി...
സമയം തെറ്റിയാൽ ദോഷമാണ്. ഓരോന്നിനും അതിന്റേതായ സമയം.
പൂ വിരിയാനൊരു സമയം-ശ്വാസമടങ്ങാനൊരുസമയം-ജയിക്കാനൊരുസമയം-അജ്ഞതയ്ക്കൊരു സമയം-അടിമപ്പെടാനൊരു സമയം. അതുപോലെ നടയടയ്ക്കാനും ഒരു സമയം!
താഴെ കൽ‌പ്പടവുകൾക്കുതാഴെ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ഭഗവതി തലയെത്തിച്ചു നോക്കി. 
പൂജാരിയും, മാറിനിന്ന് കാഴ്ച്ചകൾ കണ്ട് രസിച്ചു നിൽക്കയാണ്.
എല്ലാവർക്കും ബുദ്ധിമുട്ടു വരുമ്പോൾ “എന്റെ ഭഗവതിയേ” എന്നു വിളിച്ചാൽ മതി... എന്നാൽ തനിക്കൊരു ആവശ്യം വന്നാലോ!!!!
ഭഗവതിക്ക് ദേഷ്യം വന്നു...
ഒരു ദുഃശകുനം കാണിച്ച് ഭഗവതി പൂജാരിയെ മടക്കിവിളിപ്പിച്ചു. നേദ്യം ‘വഴിപാടു‘ നടത്തി വേഗം  നടയടച്ച് പൂജാരി കാഴ്ച്ചകൾ തുടർന്നു കാണാൻ തിരിച്ചുപോയി.
ഭഗവതിയോർത്തു: “ഭാഗ്യം, ഒന്നുമില്ലെങ്കിലും ഇനി കുറച്ചു നേരം സ്വസ്ഥമായിരിക്കാമല്ലോ.“

നടയടച്ചപ്പോൾ ഭഗവതി പതിയെ പീഠത്തിൽ നിന്നിറങ്ങി ശ്രീകോവിലിനുള്ളിൽ ഉലാത്താൻ തുടങ്ങി.... മനസ്സ് അസ്വസ്ഥമാണ്. ഇന്നു മരിച്ച
കാർത്യായനിയമ്മയെ ഭഗവതിയ്ക്ക് നന്നായറിയാം. തലയിൽ വര ഇന്നു വരെ ജീവിക്കാനേയുള്ളു, പൂർവ്വജന്മത്തെ സഞ്ചിതപാപഭാരം കൊണ്ട് അതിനു മാർഗ്ഗം ഇങ്ങനെ കടുത്തതുമായി... ശിവ ശിവ!
മക്കളിൽ കൂടുംബം നോക്കിനടത്തേണ്ടവൻ കമ്പനികൂടലും കറക്കവുമായി വീട്ടിൽ കയറാറുതന്നെയില്ല! മൂത്ത മകളാണെങ്കിൽ മാറാത്ത ഏതോ ഒരസുഖക്കാരിയാണ്. കാർത്യായനിയമ്മയ്ക്ക് വെറുതെ പ്രാർത്ഥിച്ചാൽ മതി. രണ്ട് മക്കളും ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നെന്ന് ഭഗവതിയ്ക്കല്ലേ അറിയൂ. അങ്ങനെ നോക്കുമ്പോൾ കാർത്യായനിയമ്മ ഭാഗ്യവതിയാണ്. പ്രാണവായു മായുന്ന നിമിഷങ്ങളിൽ, എല്ലാം ശരിയായേക്കുമെന്ന ചെറിയൊരു പ്രതീഷയെങ്കിലും അവർക്കുണ്ടായിരുന്നിരിക്കും.

പിറ്റേന്ന് പതിവില്ലാതെ അമ്പലക്കമ്മറ്റി ഓഫീസിൽനിന്നും പുകയുയരുന്നതെന്താണെന്നു നോക്കിയ ഭഗവതി ചിരിച്ചുപോയി. പത്തുപതിനഞ്ചുപേർ കമ്മറ്റി കൂടി വട്ടമിരുന്ന് ദിനേശ് ബീഡിയുടെ ‘വാലിഡേഷൻ ടെസ്റ്റ്‘ നടത്തുകയാണ്. മുദ്രാവാക്യം വിളിച്ചു തഴമ്പുവീണ ശബ്ദത്തോടെ സെക്രട്ടറി പറഞ്ഞു.
“ഇനിയിപ്പോ പുണ്യാഹം നടത്തണ്ടേ. അതിന്റെ ചിലവു ഭഗവതീടെ കൈയ്യീന്നുതന്നെ മുടക്കിക്കുന്നത് പാപമാണ്. അപ്പോ ഈ പാപം ചെയ്തു അമ്പലം അശുദ്ധമാക്കിയ കാർത്യായനിയമ്മയുടെ വീട്ടുകാരിൽ നിന്നു തന്നെ ഇതിനുള്ള തുക വസൂലാക്കണം”
നേതാക്കളെ ചോദ്യം ചെയ്തു ശീലിച്ചിട്ടില്ലാത്ത കമ്മറ്റിക്കാർ സമ്മതം മൂളി.
കമ്മറ്റിയിലെ പ്രായം ചെന്നൊരാൾ മാത്രം പറഞ്ഞു, “ഏടോ സെക്രട്ടറീ, ദാരിദ്ര്യം കാരണമാ അവർ തൂങ്ങിയതെന്നു നമ്മൾക്കൊക്കെ അറിയാം. അപ്പോപ്പിന്നെ പുണ്യാഹത്തിന്റെ ചിലവുംകൂടി അവരോടു തട്ടിപ്പറിച്ചാൽ ഭഗവതി സഹിക്വോ? ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും മോളിലൊരാളിരിപ്പില്ലേ?”
ഇതും പറഞ്ഞ് കൈകൂപ്പി അമ്പലത്തിലേക്കു നോക്കിയ അയാൾ ചുവന്ന പട്ടിന്റെ ഒരു നിഴലാടം മുകളിൽ ശ്രീകോവിലിനു മുന്നിലത്തെ മതിലിനരുകിൽ കണ്ട് പരിഭ്രമിച്ചു. “പ്രായമേറിയപ്പോൾ കണ്ണുകളും കളിപ്പിക്കുകയാണോ ഭഗവതീ!“ അയാളോർത്തു.
സെക്രട്ടറിയുടെ അണികളുടെ പ്രതിഷേധത്തിന്റെ കുത്തൊഴുക്കിൽ അയാളുടെ വാക്കുകൾ അസ്തിത്വം തിരഞ്ഞു...
എല്ലാം കേട്ടുകൊണ്ട് ശ്രീകോവിലിനു മുന്നിലെ കരിങ്കൽ തൂണിനരുകിൽ തണലുപറ്റി നിന്ന ഭഗവതിയോർത്തു...
“എന്തൊരു വിരോധാഭാസം. എന്നെക്കൊണ്ട് കാർത്യായനിയമ്മയെ കാര്യമായൊന്നും സഹായിക്കാൻ കഴിഞ്ഞില്ല. ഇവരെല്ലാംകൂടി ഈ കടും ദ്രോഹം ചെയ്യുന്നതാണെങ്കിൽ തടയാനും കഴിയുന്നില്ലല്ലോ! ഈ വിശുദ്ധസമിതിക്കാർ വല്ലപ്പോഴും തന്റെയടുക്കലേയ്ക്ക് തിരിഞ്ഞു കയറുമായിരുന്നെങ്കിൽ അപ്പോൾ  ഇവര്‍ക്ക് - ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം!
ഭണ്ണ്ഡാരം നിറഞ്ഞോ എന്നു മാത്രം ഇവറ്റകൾക്ക് ദിവ്യദൃഷ്ടിപോലെ അറിയാം... അന്നു മാത്രമാണ് ഈ തമ്പുരാക്കന്മാർ ചുറ്റമ്പലത്തിനകത്തേക്ക് കയറുക.. അതും പൂജയെല്ലാം കഴിയുമ്പോൾ, അപ്പോപ്പിന്നെ ശുദ്ധവും വൃത്തിയും നോക്കണ്ടല്ലോ... കലികാലവൈഭവം!“

ഭഗവതിയുടെ വാലിട്ടെഴുതിയ മനോഹരമായ കണ്ണുകൾ നിറഞ്ഞൊഴുകി...
കണ്മഷി ഭഗവതിയുടെ മുഖത്ത് സറിയലിസ്റ്റിക് ചിത്രങ്ങൾ വരച്ചു.
കണ്ണുനീർ തുടച്ചപ്പോൾ ഭഗവതിയുടെ കൈവളകൾ വെറുതെ ചിരിച്ചു.
ശ്രീകോവിലിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു ക്ഷീണം ഭഗവതിയുടെ ശരീരത്തെ വലച്ചു.

കാർത്യായനിയമ്മയുടെ മക്കളിൽനിന്നും കമ്മറ്റിക്കാർ ബലമായി പുണ്യാഹച്ചെലവ് പിടിച്ചെടുത്തു. കമ്മറ്റിയുടെ പ്രവർത്തനവിജയത്തിൽ എല്ലാവരും ആഹ്ലാദിച്ചു.ദീർഘദർശിയായ സെക്രട്ടറി മുൻ‌കൈയ്യെടുത്ത് അന്നുമുതൽ അമ്പലമുറ്റത്ത് പുതിയൊരു ചുവപ്പ് ബോർഡ് തൂക്കി...
“ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: ക്ഷേത്രപരിസരത്ത് ആത്മഹത്യ ചെയ്യുന്നവരുടെ മക്കളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നോ പുണ്യാഹത്തിന്റെ ചെലവ് പിരിച്ചെടുക്കുന്നതാണ്“.
ആത്മഹത്യ ചെയ്യുന്നവർക്ക്, മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍  ഒരാള്‍ക്ക് മനസ്സിലാക്കാന്‍, അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ... എങ്കിലും ഒരൊറ്റ കമ്മറ്റിക്കാരനും അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടായില്ല. അതുകൊണ്ട് ആ ബോർഡ്,  വായിക്കുന്ന ഭക്തജനങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമായി  അവിടെത്തന്നെ കിടന്നു!

അമ്പലമുറ്റത്തെ ഈ ബോർഡ് വായിച്ച അന്നു മുതൽ അയ്യപ്പേട്ടൻ വല്ലാത്ത ആലോചനയിലാണ്. അയ്യപ്പേട്ടന്റെ കാര്യവും കഷ്ടമാണ്. മകളുടെ കല്യാണം നടത്താൻ സ്വത്ത് ഭാഗം വച്ചു. മകളുടെ ഓഹരി റൊക്കം കൊടുത്തു കല്യാണം നടത്തി. തന്നെ നോക്കേണ്ട മകന്റെ പേരിൽ അവന്റെ ഓഹരിയ്ക്കു പുറമേ വീടും കൂടി എഴുതിവച്ചു, അങ്ങനെ മകന്റെ സംരക്ഷണയിലായി.
കൊച്ചുമക്കളെയും കളിപ്പിച്ച് വാർധക്യം കഴിക്കുന്ന മധുരതരമായ ദിവാസ്വപ്നങ്ങളുടെ പരിലാളനയിൽ അയാൾ കഴിഞ്ഞുവന്നു.
മകൻ ഇംഗ്ലണ്ടിലെ ഒരു നേഴ്സത്തിയെ കെട്ടി വിദേശത്തിനു പോയി. വിസയ്ക്ക് കെട്ടി വക്കാൻ വീടു വിൽക്കുന്ന കാര്യം തന്നെക്കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടീയ്ക്കാൻ മകൻ വന്നപ്പോളാണറിഞ്ഞത്. 
അങ്ങനെ ആർക്കും വേണ്ടാതെ കടത്തിണ്ണയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഈ ബോർഡ് പ്രകാരം തന്റെ അന്ത്യം ഈ അമ്പലമുറ്റത്തായാല്‍, പുണ്യാഹം നടത്താനുള്ള കാശെങ്കിലും അവർ പുത്രന്റെ കൈയ്യിൽ നിന്നു വാങ്ങിക്കോളും. കമ്മറ്റിക്കാർ ഈവക കാര്യത്തിലൊക്കെ നല്ല ഉശിരുള്ളവരാ... അയ്യപ്പേട്ടനോർത്തു.
തന്റെ പുത്രന്റെ വിലാസം എഴുതിയ തുണ്ടുകടലാസ് അയാൾ മനഃപ്പൂർവ്വമാണ് കീശയിലിട്ടത്. ഈ പാഴ് ജന്മം ഒടുങ്ങുന്നതിനു മുൻപ് മകനോട്‌ ഇങ്ങനെയെങ്കിലും ഒരു പ്രതികാരം ചെയ്യാനായല്ലോ എന്ന കൃതാർത്ഥതയോടെ അയാൾ കടം വാങ്ങിയ ഒരു മുടി കയറുമായി ഭഗവതിയുടെ അമ്പലമിരിക്കുന്ന മലയുടെ കല്ലു നിറഞ്ഞ വഴി കയറി.
മനസ്സിന് എത്രയോ നാളുകൾ മുൻപു നഷ്ടപ്പെട്ട ഒരു ശാന്തത അയ്യപ്പേട്ടൻ അനുഭവിച്ചു.
ചിന്തകൾ ഒന്നൊന്നായി അലിഞ്ഞലിഞ്ഞ് തന്റെ മനസ്സിന്റെ അടിത്തട്ട്, കലക്കൽ മാറിവരുന്ന വെള്ളത്തിലൂടെയെന്നപോലെ അയാൾ കണ്ടു. കുന്നിനു നേരേ നോക്കി അയ്യപ്പേട്ടൻ പറഞ്ഞു: “എന്റെ അമ്മേ, ഞാനിതാ വേഗം വരുന്നു...“ അതു പറയുമ്പോൾ ഓരോ വാക്കിന്റെയും കനം അയാളറിഞ്ഞു.
വൈവസ്വതന്റെ പുറപ്പാടറിഞ്ഞ് കാലൻ കോഴി കുന്നിന്റെ മറുഭാഗത്തെവിടെയോനിന്ന്‌ ഉറക്കെ കരഞ്ഞു...
വഴിയിൽ കാലിടറിയപ്പോൾ അയാൾ അറിയാതെ വിളിച്ചു... “അമ്മേ ഭഗവതീ, രക്ഷിക്കണേ!“

പണ്ട് അമ്പലമുറ്റത്ത് ആ ചുവന്ന ബോർഡ് തൂങ്ങിയപ്പോൾ മാഞ്ഞ, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി - അയ്യപ്പേട്ടന്റെ ആ വിളികേട്ടപ്പോൾ തിരിച്ചെത്തി. എല്ലാം മറന്ന് ഭഗവതി പുഞ്ചിരിച്ചു.. എല്ലാമറിയുന്ന നിറപുഞ്ചിരി.
അതിന്റെ പ്രകാശത്തിൽ കുന്നിനു താഴെയുള്ള നെൽ‌പ്പാടങ്ങളിൽ രോമാഞ്ചം വാരിവിതറി!
ഭഗവതിയുടെ മനസ്സിൽ ഘനീഭവിച്ചു നിന്ന ദുഃഖം ഒരിളംകാറ്റായി കുന്നിലെ കശുമാവിൻ‌തോപ്പിലൊളിച്ചു.
കാർമേഘങ്ങൾക്കു പിന്നിലൊളിച്ച പൌർണ്ണമി, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി പോലെ, കുന്നിനു മീതേ-കാർത്യായനിയമ്മയുടെ ഇനിയും വിലയം പ്രാപിക്കാത ഓർമ്മകൾക്കു മീതേ-അയ്യപ്പേട്ടന്റെ കിതപ്പാർന്ന കാലടികൾക്കുമീതേ-കാറ്റിലാടിയുലഞ്ഞ ആ ചുവന്ന ബോർഡിനുമീതേ തെളിഞ്ഞുനിന്നു... 
 

അച്ചുവേട്ടന്റെ മകള്‍

  അച്ചുവേട്ടന്റെ മകള്‍





                      പുതിയസ്ഥലത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിനു മുന്‍പ് തന്നെ, അയല്‍‌വാസിയായ അച്ചുവേട്ടനെ പരിചയപ്പെട്ടതാണ്. കോണ്‍‌ക്രീറ്റ് വീടുകള്‍ അപൂര്‍വ്വമായ കാലത്ത് വീട് നിര്‍മ്മാണത്തിലിരിക്കെ, അതിനു മുന്നില്‍ ‘കണ്ണുതട്ടാതിരിക്കാനായി ഒരു കോലം’ കുത്തിനിര്‍ത്തണമെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പകരം ചോക്ക്കൊണ്ട് മരപ്പലകയില്‍ എഴുതിവെച്ചു –‘അഭിപ്രായം ചോദിച്ചില്ല’-
  അങ്ങനെ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ബോര്‍ഡ് കണ്ടപ്പോള്‍ നാട്ടുകാര്‍ വീടിനെപറ്റി അഭിപ്രായം പറയുന്നതിനു പകരം പുതിയ ബോര്‍ഡിനെ കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി.
 .
        ഇതിനിടയിലാണ് നമ്മുടെ അച്ചുവേട്ടന്റെ വരവ്. ചാരായഷാപ്പിലെ കുപ്പികള്‍ കഴിവനുസരിച്ച് കാലിയാകിയതിന് ശേഷം നടന്നും ഇഴഞ്ഞും നീങ്ങി, നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുന്നിലൂടെയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണ്. വീടിന്റെ മുന്നിലെത്തിയപ്പോള്‍ ആടിക്കൊണ്ടിരുന്ന ആള്‍ ഒന്ന് നിന്നു. അല്പം കുനിഞ്ഞ് നിന്ന് ബോര്‍ഡില്‍ എഴുതിയതു വായിക്കാന്‍ തുടങ്ങി.
 “അഭിപ്രായം ചോദിച്ചില്ല പോലും; അന്റെ ഷാപ്പിന്റെ മൊതലാളീന്റെ അടുക്കളെന്റെ അത്രയില്ലാത്ത വീട്, നീ പോടാ” ഇതും പറഞ്ഞ് സാക്ഷാല്‍ കൃഷണന്‍നായരുടെ സിനിമാറ്റിക്ക് മോഡലില്‍ ആടി ഇഴഞ്ഞ് ഒഴുകാന്‍ തുടങ്ങി.
 .
                  ഞങ്ങള്‍ അവിടെ താമസം തുടങ്ങിയ ദിവസം മുതല്‍ അച്ചുവേട്ടന്റെ വീട്ടു വിശേഷങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കേള്‍പ്പിക്കുന്നതാവട്ടെ അച്ചുവേട്ടനും സ്വന്തം പെങ്ങളും തന്നെ. 200 മീറ്റര്‍ ദൂരെയുള്ള അച്ചുവേട്ടന്റെ വീട്ടില്‍‌നിന്നുള്ള തെറിവിളിയും കരച്ചിലും, എല്ലാ സന്ധ്യാസമയത്തും സന്ധ്യാനാമത്തിനു പകരം ഉയര്‍ന്നു കേള്‍ക്കും. അച്ചുവേട്ടന്‍ അമ്മയെ ചേര്‍ത്ത് ചീത്തവാക്ക് പറയുമ്പോള്‍, അവരുടെ പെങ്ങള്‍ അച്ഛനെ ചേര്‍ത്ത് അതേരൂപത്തിലും ശൈലിയിലും ചീത്തവാക്ക് പറയും. (നിന്റെ അമ്മക്ക് : നിന്റെ അച്ഛന്…) പറ്റുമെങ്കില്‍ മരിച്ചുപോയ അച്ഛനും അമ്മയും എഴുന്നേറ്റ് വന്ന് രണ്ട്‌വീതം അടി, രണ്ടിനും കൊടുക്കുമായിരുന്നു. പിന്നെ എന്റെ അയല്‍‌വാസിനി പറഞ്ഞത് ഈ തെറിവിളിക്കുമ്പോള്‍ ഇരുവരും മാരകായുധപ്രയോഗം കൂടാതെ ഉടുതുണി കൂടി  പോക്കാറുണ്ടെന്നാണ്.  അവരുടെ തെറികളില്‍ പലതും ആദ്യമായിട്ടാണ് പുതിയ താമസക്കാരായ ഞങ്ങള്‍ കേള്‍ക്കുന്നത്.
 .
                  ഇനി അച്ചുവേട്ടന്റെ ബയോഡാറ്റ: മൂന്ന് പെണ്‍‌മക്കള്‍, നാലാം പ്രസവത്തില്‍ ഭാര്യ ചികിത്സകിട്ടാതെ മരിച്ചു (അടിച്ചുകൊന്നു എന്ന് ജനസംസാരം). കൂടെ അവിവാഹിതയായ ഒരു സഹോദരിയും – (വിവാഹപ്രായം കഴിഞ്ഞതിനാല്‍ പ്രതീക്ഷയില്ലാത്ത) – ചേര്‍ന്ന ഒരു വലിയ (ചെറിയ) കുടുംബമാണ് നമ്മുടെ നാട്ടിലെ ഏറ്റവും ചെറിയ ചെറ്റക്കുടിലില്‍ താമസ്സിക്കുന്നത്. അച്ചുവേട്ടനും പെങ്ങള്‍ക്കും കൂലിപ്പണി. അച്ചുവേട്ടന്റെ മൂത്ത രണ്ടു മക്കള്‍ സ്വന്തമായി ഭര്‍ത്താവിനെ കണ്ടുപിടിച്ച ശേഷം കല്ല്യാണം കഴിച്ച് സസുഖം വാഴുന്നു. സുന്ദരിയായ മൂന്നാം മകള്‍ നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറക്കം കളയുന്നതോടൊപ്പം പത്താം തരത്തില്‍ 210 മാര്‍ക്ക് ഒപ്പിക്കാന്‍ പാട്‌പെടുന്നു.
 .
                     അയല്‍‌വാസികളുടെ അംഗസംഖ്യ കൂടിയതോടെ അവവരെല്ലാം അച്ചുവേട്ടനെതിരായി മുന്നണി ചേര്‍ന്നു. ഷാപ്പില്‍ പോകുന്നതും കുടിക്കുന്നതും വീട്ടില്‍ വന്ന് തല്ലുണ്ടാക്കുന്നതും പുരുഷന്മാരുടെ ജന്മാവകാശമാണ്. പക്ഷെ അത് മറ്റു വീട്ടുകാര്‍ക്ക് ശല്യമില്ലാതെയാവണം. അപ്പോഴാണ് ഒരു കാര്യം അറിയുന്നത്; അച്ചുവേട്ടന്റെ പെങ്ങള്‍ ഒരു ഭയങ്കരിയാണെന്ന്. ആങ്ങള പെങ്ങള്‍ അടിപിടി ഒത്തുതീര്‍പ്പാക്കാന്‍ അയല്‍‌വാസികള്‍ പോയാല്‍ ഉടനെ അവര്‍ ഒന്നായിചേര്‍ന്ന് അവിടെ വന്നവനെ ഓടിക്കും - പാണ്ഡവ-കൌരവ മോഡല്‍.
 .
                           ഒരു ദിവസം രാത്രി പതിവുപോലെ അച്ചുവേട്ടന്റെ വീട്ടില്‍ ‘ആങ്ങള - പെങ്ങള്‍’ ചീത്തവാക്കുകളുടെ പൊട്ടിത്തെറി തുടങ്ങി. എല്ലാവരും റേഡിയൊ ഓഫാക്കി അത് കേള്‍ക്കാന്‍ ചെവി വട്ടം‌പിടിച്ചു. തനിക്കു സ്വന്തമല്ലാത്ത, തന്നെ ബാധിക്കാത്ത, അന്യരുടെ പ്രശ്നങ്ങള്‍ ഒളിച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത് അത്മസംതൃപ്തി അടയുക എന്നത് മനുഷ്യസ്വഭാവമാണല്ലൊ. ഏഴ് മണിക്ക് പതുക്കെ ആരംഭിച്ച വെടിക്കെട്ട് എട്ടുമണിയായപ്പോള്‍ വര്‍ദ്ധിച്ച് അടിയിലും കരച്ചിലിലും എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അയല്‍‌വാസികള്‍ക്ക് ബോധോധയം ഉണ്ടായി. എല്ലാവരും സംഘടിച്ചു; .. നേരെ അച്ചുവേട്ടന്റെ വീട്ടിലേക്ക്
.
                          അവിടെയെത്തിയവര്‍ കണ്ടു; ആങ്ങള-പെങ്ങള്‍ അങ്കത്തട്ടില്‍ നില്‍ക്കുന്നു. രണ്ട്‌പേരുടെ കൈയിലും മരകായുധങ്ങള്‍; ആങ്ങളക്ക് കത്തിവാള്‍, പെങ്ങള്‍ക്ക് കത്തി. ചട്ടി കലം, ചോറ് കറി ആദിയായവ ചേര്‍ത്ത് മുറ്റത്തും വരാന്തയിലും അഭിഷേകം നടത്തിയിരിക്കുന്നു. നമ്മുടെ അച്ചുവേട്ടന്റെ ഈര്‍ക്കിലി പോലുള്ള ദേഹത്തുള്ള തുണിയെല്ലാം അഴിഞ്ഞ് താഴെ കിടക്കുന്നു. ധാരാളം പുരുഷന്മാര്‍ ഒന്നിച്ച് വീട്ടില്‍ വന്ന് ടോര്‍ച്ചടിച്ചപ്പോള്‍ പെങ്ങള്‍ കത്തി താഴെയിട്ടു. ഉടനെ കൂട്ടത്തിലൊരാള്‍ അച്ചുവേട്ടനെ മുറുകെപിടിച്ചു. ആയുധം താഴെയിട്ട അച്ചുവേട്ടന്‍ പിടിച്ചവന്‌തന്നെ ഒരടി കൊടുത്തു. അയാള്‍ തിരിച്ചടിക്കാന്‍ തുടങ്ങുമ്പോഴേക്കും അച്ചുവേട്ടന്‍ കിടക്കുന്നു; നിലത്ത് തുടര്‍ന്ന് അച്ചുവേട്ടന്റെ തലയില്‍ ബോധം തെളിയുന്നതുവരെ വെള്ളമൊഴിച്ചു.
.
                       പ്രശ്നങ്ങളെല്ലാം പെങ്ങള്‍‌തന്നെ പറഞ്ഞു. അച്ചുവേട്ടന്റെ മകള്‍ക്ക് നാളെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷയാണ്. വന്ന ഉടനെ വരാന്തയിലിരുന്ന് പഠിക്കുന്ന സ്വന്തം മകളുടെ ചിമ്മിനിവിളക്കും പുസ്തകങ്ങളും എടുത്ത് അടുത്ത പറമ്പിലെ മാവിന്‍‌ചുവട്ടില്‍ എറിഞ്ഞു. അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും എടുത്ത് മുറ്റത്തെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, മകള്‍ പേടിച്ച് എവിടെയോ ഓടിയൊളിച്ചു. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദ്രോഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കി ജയിച്ചമട്ടില്‍ തുള്ളുകയാണ്. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോധം വീണ്ടെടുത്ത ആങ്ങള-പെങ്ങളെ നിര്‍ത്തി ചര്‍ച്ച നടന്നു; ഭീഷണിപ്പെടുത്തി. ഇനി പ്രശ്നം ഉണ്ടാക്കിയാല്‍ പോലീസ്‌സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞ് ചര്‍ച്ചാസംഘം പിരിഞ്ഞു.
 .
                   എല്ലാവരും അച്ചുവേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങി. എളുപ്പവഴിയിലൂടെ ഇടവഴിയില്‍ ഇറങ്ങുമ്പോള്‍, കൂട്ടത്തിലൊരാള്‍ക്ക് സംശയം‌തോന്നി അടുത്ത പറമ്പിലെ തെങ്ങിന്‍‌ചുവട്ടില്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ പതുങ്ങിയിരിപ്പുണ്ട് രണ്ടു പേര്‍; ഒരാള്‍ അച്ചുവേട്ടന്റെ പത്താം ക്ലാസ്സുകാരി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന മകള്‍ തന്നെ. രണ്ടാമന്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കുകയാണ് – അച്ചുവേട്ടനെ ഭീഷണിപ്പെടുത്തിയ അയല്‍‌വാസിയുടെ ഓമനപുത്രന്‍ .
 . 
                ടോര്‍ച്ചു തെളിയിച്ച വെളിച്ചത്തില്‍ സ്വന്തം അച്ഛനെ കണ്ടപ്പോള്‍ മകന്‍ എഴുന്നേറ്റു; ചോദ്യത്തിനു മുന്‍പെ ഉത്തരം പറഞ്ഞു. “അത് പിന്നെ അച്ഛാ, അടിപേടിച്ച് ഒരു പെണ്‍‌കുട്ടി ഇരുട്ടത്ത് ഇവിടെ ഒറ്റക്ക് ഒളിച്ചിരിക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഞാനും ഇരുന്നതാ” 
.
പിന്‍‌കുറിപ്പ്: കഥനടന്ന, നടക്കുന്ന, കാലത്തിനു ശേഷം അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് നമ്മുടെ വീടുകളില്‍ വൈദ്യുതി കമ്പികള്‍‌വഴി എത്തിച്ചേര്‍ന്നത്.
mini-kathakal by mini//മിനി

ശിശുപീഡനം

ശിശുപീഡനം


                               കണ്ണൂരിൽ നിന്നും വീട്ടിലേക്കുള്ള എന്റെ ബസ്‌യാത്രയിൽ ഇരിപ്പിടം ലഭിച്ചത്, പൊതുജനങ്ങൾക്ക് പൊതുവായതാണെങ്കിലും എല്ലായിപ്പോഴും പുരുഷന്മാർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്. അവിടെ തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ശ്രദ്ധിക്കാതെ ഇത്തിരി ഗമയോടെ ഞാനിരുന്നു. ബസ് പതുക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് ചെറിയൊരു പ്രശ്നം എനിക്ക് തോന്നിയത്; പിന്നിലിരിക്കുന്ന ആരോ ഒരാൾ എന്റെ പിൻ‌വശത്ത് ഇടയ്ക്കിടെ തോണ്ടുന്നു.

                                അറിയാതെ സംഭവിച്ചതാണെന്നോർത്ത് ആദ്യമൊന്നും ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും തോണ്ടലുകളുടെ എണ്ണം കൂടിയപ്പോൾ അയാളെ വെറുതെ വിടരുത് എന്നെനിക്ക് തോന്നി. ചുറ്റുപാടും നിൽക്കുന്നതും ഇരിക്കുന്നതും പുരുഷന്മാരാണ്, ഇങ്ങനെ പോയാൽ എന്ത് ചെയ്യും? തോണ്ടലിന്റെ രൂപവും ഭാവവും മാറിയാൽ!!!
പെട്ടെന്ന് മുഖമടച്ച് ഒരടി കൊടുത്താലോ?
100ൽ വിളിച്ച് പോലീസിനെ വരുത്തിയാലോ?
ബഹളം വെച്ച്, ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പറഞ്ഞാലോ?
കേട്ടാൽ തൊലിയുരിഞ്ഞ്‌പോകുന്ന തെറി പറഞ്ഞാലോ?
മൊബൈലിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ വാർത്ത കൊടുത്താലോ?

ഇതൊന്നും വേണ്ട; മറ്റൊരു പണിയുണ്ട്,,,
ഞാൻ സാരിയുടെ അറ്റത്ത്‌നിന്നും ഒരു സെയ്ഫ്റ്റി പിൻ അഴിച്ചെടുത്ത്, അത് നിവർത്തി മൂർച്ച പരിശോധിച്ചു, ‘ഹുയ്’! ഉഗ്രൻ!!

                            അതുമായി അല്പനേരം കാത്തിരുന്നപ്പോൾ അതാ ഞാനിരിക്കുന്ന സീറ്റിന്റെ ചെറിയ വിടവിലൂടെ കൈ മുന്നിലേക്ക് നീണ്ടുവരുന്നു,, കാത്തിരുന്ന സമയം സമാഗതം.
കൂടുതൽ ശ്രദ്ധിക്കാതെ ആ ഭാഗത്ത് ഞാനൊരു അസ്ത്രപ്രയോഗം നടത്തി.
കൂർത്ത പിൻ തൊലിയിൽ തുളച്ചുകയറിയിരിക്കും,,,
“ങ്ങേ,,,,,യ്,, ങ്ങേ,,,,”
ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള രോദനം ‌കേട്ട് ബസിലുള്ളവരെല്ലാം ഞെട്ടി, എല്ലാവരും അങ്ങോട്ട് നോക്കി,, ഒപ്പം ഞാനും നോക്കി,,
                            അവിടെ, എന്റെ പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രായമായ മനുഷ്യന്റെ മടിയിൽ കിടക്കുന്ന കൊച്ചുകുട്ടി സെയ്ഫ്റ്റി പിന്നുകൊണ്ടുള്ള കുത്തേറ്റ് വേദന സഹിക്കാനാവാതെ പല്ലില്ലാത്ത വായതുറന്ന് പൊട്ടിക്കരയുകയാണ്.

mini-kathakal by mini//മിനി

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും

അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്‌ലിയും

അമ്മെ എഴുന്നേൽക്ക്”
അതിരാവിലെ സുഖനിദ്രയിൽ ലയിച്ച ഞാൻ കേട്ടത്, മരുമകളുടെ ശബ്ദം; അപ്പോൾ സ്വപ്നം തന്നെയാവാം. പുലരാൻ‌നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് ഇത്രയും‌നല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാനൊരു കൊതി. ബഡ്‌ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
“അമ്മെ,, ഇതാ, ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാൽ മതി”
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോൾ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോൾ,,, അതാ അവൾ,, ചൂടുള്ള ചായയുമായി മുന്നിൽ നിൽക്കുന്നു,,, മരുമകൾ സുഭാഷിണി, എന്റെ ഒരേഒരു മകൻ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയിൽ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാൻ തുടങ്ങി. കാക്ക മലർന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോൾ വെള്ളക്കാക്ക മലർന്ന് പറക്കുന്നുണ്ടാവാം!
                       ഇതുവരെ ‘അമ്മെ’ എന്ന്, നേരാം‌വണ്ണം വിളിക്കാത്ത മരുമകൾ അതിരാവിലെയുണർന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നിൽ വന്ന് നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയിൽ കലക്കിയിട്ടുണ്ടാവുമോ? എന്നാലും, കിടക്കപായിൽ‌നിന്നും എന്നെ ഉണർത്തിയിട്ട് ആദ്യമായി മരുമകൾ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാൽ ചായ വാങ്ങി കുടിക്കുമ്പോൾ പലതരം സംശയങ്ങൾ എന്റെ തലയിൽ പുകയാൻ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോൾ അവൾ പറഞ്ഞു,
“രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട”
“അത്‌പിന്നെ നീ ഒറ്റക്ക്”
“ഇനി എല്ലാം ഞാൻ‌തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാൽ കുളിക്കാനായി ചൂടുവെള്ളവും തോർത്തും അമ്മേടെ ഡ്രസ്സും കുളിമുറിയിൽ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാൽ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം”
                        എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോൾ, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകൾ വെളിയിലിറങ്ങി. ഇവൾക്കെന്താ ഇങ്ങനെയൊരു മനം‌മാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങൾ മാറിയാൽ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവൾക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗൾഫിൽ ജോലിയുള്ള മകൻ ഫോൺ ചെയ്യുമ്പോൾ ഇനിമുതൽ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോർത്ത്, ഞാൻ വളരെയധികം സന്തോഷിച്ചു.  
                        പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോൾ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണർന്ന്, ഞാൻ അടുക്കളയിൽ കയറിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകൾ രാവിലത്തെ വിഭവങ്ങൾ ഒരുക്കിയശേഷം മക്കൾക്ക് കൊണ്ടുപോവാനുള്ള ടിഫിൻ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കിൽ പാത്രത്തിൽ‌നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവൾക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയും‌കാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
“അമ്മൂമ്മെ എന്റെ ലഞ്ച്‌ ശരിയായൊ?”
കൊച്ചുമകൾ ഓടിവന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അവളാണ്,
“മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം”
“അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?”
മിക്സിയിൽ തേങ്ങ അരക്കാൻ തുടങ്ങുന്ന അവൾ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
“മോളെ ഇനിമുതൽ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്”
        
                        കുളിമുറിയിൽ കടന്ന ഞാൻ ടൂത്ത്‌ബ്രഷിൽ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയിൽ കടന്ന് നേരാം‌വണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകൾക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതൽ അഹങ്കാരം‌മൂത്ത് അവളെന്റെ തലയിൽ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മിൽ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടിൽ ഉണ്ടായിട്ടില്ല. ഞാൻ കേൾക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ
അതൊക്കെ ഇനി ചിന്തിക്കാൻ പാടില്ല, ഇന്നുമുതൽ എന്റെ മരുമകൾ സുഭാഷിണി നല്ലവളാണ്, ഭർത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്നേഹിക്കുന്നവൾ.
                      പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാൻ നോക്കിയപ്പോൾ കണ്ടത് കോടിയുടെ മണമുള്ള കസവ്‌മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടിൽ! അപ്പോൾ ഇത് അവൾ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാൻ അവളെ വിളിച്ചു,
“മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ”
“അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതൽ മുണ്ടും‌നേര്യതും അണിഞ്ഞാൽ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്”
“എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്”
“ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ പ്രായമായവർ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്”
അവൾ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോൾ നല്ല സാരി ഉടുത്താൽ‌പോലും കുറ്റം പറയുന്നവളാണ്. എന്നെ വഴക്ക് പറയുന്നത് അയൽ‌വാസികൾ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാൻ അവസരം ലഭിച്ചാൽ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?
പുതിയ വേഷത്തിൽ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകൾ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
“അമ്മെ, അമ്മയെക്കാണാൻ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാൻ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?”
“പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?”
“അത് സാരമില്ല, നമുക്ക് ചായ കുടിക്കാം”
                       എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകൾ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റിൽ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാൻ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാൻ പറഞ്ഞു,
“സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം”
“ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റിൽ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതൽ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാൽ മതി”
                        എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവൾ സ്നേഹിച്ചിരിക്കുമോ? ഇത്രയും കാലം  അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകൾക്ക് നല്ലബുദ്ധി തോന്നിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.
                        ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓൺ‌ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയിൽ‌മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാൻ തുടങ്ങി,
“അതിരാവിലെ ജോലിയൊക്കെ തീർത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോൾ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,”
                         എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാൻ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോർത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണും‌നട്ട് ഞാൻ ചായ ഊതിയൂതി കുടിക്കാൻ തുടങ്ങി.
അപ്പോൾ,,,
വാർത്തകൾ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകൾ വന്നു,
“ടീവി ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടൻ ആരംഭിക്കുന്നു. മത്സരത്തിന്റെ അവസാന റൌണ്ടിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരുകോടിയുടെ ഫ്ലാറ്റും നൂറ്‌പവൻ സ്വർണ്ണവും; പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ..”
പരസ്യം കഴിഞ്ഞപ്പോൾ എന്റെ മരുമകൾ പറഞ്ഞു,
“ഫ്ലാറ്റിലൊക്കെ താമസിക്കാൻ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വർണ്ണം, അത്,,, നമ്മുടെ മോള് വലുതാവുകയല്ലെ?”
അപ്പോൾ സംഗതി!!!!
************************************************************
എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

അമ്മയെപോലെ

അമ്മയെപോലെ


                  ജാതകപൊരുത്തവും മേനിപൊരുത്തവും മണിപൊരുത്തവും മനപൊരുത്തവും ഒത്തുചേർന്നപ്പോഴാണ് ആനന്ദകുമാർ കൃഷ്ണകുമാരിയെ കല്ല്യാണം കഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വന്നുകേറിയ നാൾ‌തൊട്ട് കൃഷ്ണകുമാരി അവിടത്തെ ‘നല്ല മരുമകൾ’ ആയി ജീവിക്കാൻ കൊതിച്ചു. സംഭവബഹുലമായ ആദ്യരാത്രിക്കുശേഷം, രണ്ടാം രാത്രിയിൽ വീട്ടിലെ അമ്മ പെങ്ങമ്മാരൊക്കെ ഉറങ്ങിയെന്നും പിന്നാലെ വരില്ലെന്നും സ്വയം വിശ്വസിച്ച്, തണുത്ത പാലുമായി അവൾ മണിയറയിലേക്ക് കടന്നു. അവളുടെ വരവും കാത്ത് ഉറങ്ങാതിരിക്കുന്ന ഭർത്താവ് ആ നിമിഷം വാതിലടച്ച് കുറ്റിയിട്ടു.
                       മണിയറ മഞ്ചലിൽ ആനന്ദകുമാരിയെ ഇരുത്തിയശേഷം, തൊട്ടടുത്തിരുന്ന് ആപാദചൂടം അവളെയൊന്ന് നിരീക്ഷിച്ചശേഷം കൃഷ്ണകുമാർ പറഞ്ഞു,
“ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടമുള്ള സ്ത്രീ ആരാണെന്നറിയോ?”
കൃഷ്ണകുമാരി മിണ്ടിയില്ല,, അവളെ ഇഷ്ടമാണെന്ന് അവളുടെ ഭർത്താവ് തന്നെ പറഞ്ഞുകേൾക്കാനാണ് അവൾക്കിഷ്ടം. അത് കേൾക്കാനായി അവൾ ചെവിരണ്ടും പൂർണ്ണമായി തുറന്നു.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ത്രീ,,, എന്റെ,,”
“എന്റെ,,,”
“എന്റെ അമ്മയാണ്”
പെട്ടെന്ന്‌തന്നെ തുറന്ന ചെവികൾ രണ്ടും ഷട്ട്‌ഡൌൺ ചെയ്തു.
“അതെന്താ അങ്ങിനെ എന്നറിയാമോ?”
“അറിയില്ല,”
“അങ്ങനെ അറിയില്ലെന്ന് പറ, എന്റെ അമ്മക്ക് എത്ര മക്കളുണ്ടെന്ന് നിനക്കറിയോ?”
“അതെനിക്കറിയാലോ,,, ഒൻപത്”
“എന്നാല് എന്റെ അച്ഛന്,,, പത്ത് മക്കളുണ്ട്”
“ങേ,, പത്താമൻ?”
“പത്താമൻ, അച്ഛന് ഫാക്റ്ററീലെ തൂപ്പുകാരിയിൽ ഉണ്ടായതാ,, എന്നിട്ട്,”
“എന്നിട്ട്?”
“അക്കാര്യം അറിഞ്ഞിട്ടും എന്റെ അമ്മ,,, അച്ഛനെ കുറ്റം പറയുകയോ, വഴക്ക് കൂടുകയോ ചെയ്തിട്ടില്ല”
“അത്”
“അങ്ങനെയുള്ള എന്റെ അമ്മയെപ്പോലെയാവണം നീയും, എന്നാണ് എനിക്ക് പറയാനുള്ളത്. സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും എതിർത്തൊന്നും പറയരുത്”
അല്പസമയത്തെ മൌനത്തിനുശേഷം കൃഷ്ണകുമാരി പറയാൻ തുടങ്ങി,
“ഞാനിങ്ങോട്ട് വരാൻ‌നേരത്ത് എന്റെ അമ്മയും ഇതുപോലെ ഉപദേശിച്ചിട്ടുണ്ട്”
“ഉപദേശമോ?”
“ഉപദേശം തന്നെ; ‘സ്വന്തം ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യ എതിർത്തൊന്നും പറയരുത്’ എന്ന്. ഞാനും അമ്മയെപോലെ ആവും”
“അത്?”
“എന്റെ അമ്മയും ചേട്ടന്റെ അമ്മയെപോലെ തന്നെയാ,, അച്ഛൻ തെറ്റ് ചെയ്തപ്പോൾ ഒരു വാക്കുപോലും എതിർത്ത് പറഞ്ഞിട്ടില്ല. ഒരിക്കൽ,,,”
“ഒരിക്കൽ,,,”
“ഒരിക്കൽ അടുത്തവീട്ടിലെ വേലക്കാരിയുമായി അച്ഛൻ സംസാരിക്കുന്നതും കൊഞ്ചിക്കുഴയുന്നതും അമ്മ കണ്ടു”
“എന്നിട്ട്?”
“എന്നിട്ട് അമ്മ അച്ഛനെ കുറ്റപ്പെടുത്തിയില്ല; അതിനെപറ്റി ഒരക്ഷരവും അച്ഛനോട് ചോദിച്ചുമില്ല. പിന്നെ,,,”
“പിന്നെ,,,”
“രാത്രിനേരത്ത് എല്ലാവരും ഉറങ്ങിയപ്പോൾ, അമ്മ”
“അമ്മ,,,”
“കറിക്കത്തികൊണ്ട് കഴുത്ത്‌മുറിച്ചിട്ട് അച്ഛനെ കൊന്നു”
“ങേ?”
“ഏട്ടന്റെ മാത്രമല്ല, എന്റെ അമ്മയെപോലെയും ആവാനാണ് എനിക്കിഷ്ടം. ഭർത്താവിനോട് എതിർത്തൊന്നും പറയാത്ത അമ്മയെപോലെ,,”
****************************************************

കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ




കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ
                             നാല്‌മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ‌നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂൾ ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സിൽ കയറാനും അവിടെയുള്ള ചില അദ്ധ്യാപകർ വിദ്യാർത്ഥികളെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്‌യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താൻ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,

                          ടീച്ചർ ഇരുപത് മിനിട്ട് നടന്നെത്തുന്ന ദൂരം മറ്റുള്ളവർക്ക് വെറും പത്ത് മിനുട്ട് മതിയാവും, അത്രക്ക് പതുക്കെ ശരീരഭാരവും വഹിച്ചാണ് നടത്തം. റോഡിലൂടെ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി പലതരം വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് അവർ നടക്കുന്നത്. റോഡ് കഴിഞ്ഞ് ആൽ‌മരത്തിന് സമീപം എത്തി ഇടവഴിയിലേക്ക് പ്രവേശിക്കാറായപ്പോൾ മുന്നിലൂടെ വന്ന ബൈക്ക്, പിന്നിലേക്ക് പോയത് ശ്രദ്ധിച്ചില്ല. എന്നാൽ ടിച്ചറെ കടന്ന് പിന്നിലേക്ക് ഓടിച്ചുപോയ ബൈക്ക് തിരിച്ചുവന്ന് തൊട്ടടുത്ത് നിർത്തിയത് ശ്രദ്ധിച്ചപ്പോഴേക്കും അത് സംഭവിച്ചു,
ടീച്ചറുടെ അഞ്ച് പവനോളം വരുന്ന താലിചെയിൻ അവന്റെ കൈയിൽ,,,
അതുമായി വന്നതിനെക്കാൾ സ്പീഡിൽ ആ ചെറുപ്പക്കാരൻ ബൈക്ക് ഓടിച്ചുപോയി.
ഒരു നിമിഷത്തെ ശരീരവേദനക്കും ഞെട്ടലിനും ശേഷം അവർ ഉച്ചത്തിൽ വിളിച്ചുകൂവി,
“അയ്യോ എന്റെ മാല,,, കള്ളൻ,,,,,”
തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാർ ഓടി വന്ന് കാര്യങ്ങൾ തിരക്കി. സംഭവങ്ങൽ അറിഞ്ഞപ്പോൾ പോലീസ്‌സ്റ്റേഷനിൽ അറിയിക്കാൻ പറഞ്ഞുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ അവർ പരസ്പരം പറഞ്ഞു,
“പരിസരം നോക്കാതെ നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും”

                          ‘പരിസരം നോക്കാതെ നടന്നതുകൊണ്ടാണോ’ ഇങ്ങനെ സംഭവിച്ചത്? തൊട്ടടുത്തുകൂടി പോകുന്ന ചെറുപ്പക്കാരൻ തന്റെ സ്വർണ്ണമാല പൊട്ടിക്കും എന്ന് ഒരു നിമിഷം മുൻപ് വരെ ചിന്തിച്ചിരുന്നില്ല. ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കൽ വ്യാപകമാവുന്ന കാലമാണ്. എനിക്കറിയാവുന്ന സംഭവങ്ങളിൽ മോഷണങ്ങൾക്ക് ഇരയാവുന്നത് അധികവും ഉദ്യോഗസ്ഥകളും അതിൽതന്നെ വലിയ വിഭാഗം അദ്ധ്യാപികമാരും ആണ്.
അതിന് കാരണങ്ങൾ പലതാണ്.
  1. ഉദ്യോഗസ്ഥകൾ എല്ലായിപ്പോഴും സ്വർണ്ണമാല അണിഞ്ഞിരിക്കും. സ്ഥിരമായി അണിയുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കില്ല. മറ്റുള്ളവരിൽ ചിലർ വെളിയിൽ ഇറങ്ങുമ്പോൾ മാത്രം മാല അണിയുന്നവരാണ്. അവർക്ക് വെളിയിലിറങ്ങിന്ന അവസരങ്ങൾ കുറവായതിനാൽ മാല ശ്രദ്ധിക്കുന്നു.
  2. ഉദ്യോഗസ്ഥകൾ സ്വർണ്ണം അണിഞ്ഞ്‌കൊണ്ട് പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്; ദൂരയാത്രകളും ജോലി സംബന്ധമല്ലാത്ത യാത്രകളും അവർ ഒറ്റക്ക് ചെയ്യാറുണ്ട്. ജോലിയില്ലാത്ത സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒറ്റയ്ക്ക് ആയിരിക്കില്ല, കൂടെ വീട്ടിലുള്ള ആരെങ്കിലും കാണും.  
  3. മാന്യതയുടെ ആവരണം ഉള്ളതിനാൽ മോഷണം നടന്നാൽ ബഹളം വെക്കാനും കള്ളനെ പിടിച്ച് വെക്കാനും ഉദ്യോഗസ്ഥകൾ മടിക്കുന്നു. അപ്പോഴേക്കും കള്ളൻ പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കും.
  4. അദ്ധ്യാപികമാർക്ക് ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നതിനാൽ മോഷണം നടക്കുന്നതുവരെ കള്ളനെ സംശയിക്കില്ല. ഒരു ബസ്സിലോ സമ്മേളന സ്ഥലത്തൊ വെച്ച് ആരെങ്കിലും ‘ടീച്ചറെ’ എന്ന് വിളിച്ചാൽ അദ്ധ്യാപിക ആയവരും ആയിരുന്നവരും മൊത്തത്തിൽ തിരിഞ്ഞുനോക്കും. ഒരു ചെറുപ്പക്കാരൻ സമീപത്ത് വന്ന് എന്തെങ്കിലും ചോദിച്ചാൽ ഒരു ടീച്ചർ പെട്ടെന്ന് ചിന്തിക്കുന്നത്, ‘ഇവനെ ഏത് സ്ക്കുളിൽ, ഏത് ക്ലാസ്സിൽ‌വെച്ച്, എപ്പോഴായിരിക്കും ഞാൻ പഠിപ്പിച്ചത്?’ എന്നായിരിക്കും.

                           ബൈക്കിൽ വന്ന് കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ ഒരിക്കൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനി പിടികൂടിയിരുന്നു. അതുപോലെ 78 കഴിഞ്ഞ കുഞ്ഞേലി ചേട്ടത്തി തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ വിടാതെ പിടികൂടിയ സംഭവവും ഏതാനും മാസം മുൻപ് ഉണ്ടായിരുന്നു.
                           ഇങ്ങനെ മാലമോഷണം വ്യാപകമായ കാലത്ത് എന്റെ ഒരു സഹപ്രവർത്തകയുടെ ബന്ധുവായ ഒരു ടീച്ചർ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു യുവാവ് അടുത്ത് വന്ന് ചോദിച്ചു,
“ഹലോ, ഈ കൂത്തുപറമ്പ് എത്താൻ ഏത് വഴിയിലൂടെയാണ് പോകേണ്ടത്?”
പെട്ടെന്ന് ടീച്ചർ ഞെട്ടി; ടീച്ചറുടെ പ്രതികരണം കണ്ട് വഴി ചോദിച്ച യുവാവും ഞെട്ടി,
“ദൂരെ, ദൂരെ മാറി നിൽക്ക്,,, വഴി ചോദിക്കാൻ മറ്റാരെയും കണ്ടില്ലെ? എനിക്കറിയില്ല”
കഴുത്തിലെ സ്വർണ്ണമാല രണ്ട് കൈകൊണ്ടും മുറുകെപ്പിടിച്ച് പിന്നിലേക്ക് അകന്നുമാറി അവർ പറയുന്നത് കേട്ടപ്പോൾ വഴി ചോദിച്ചവൻ സ്ഥലം‌വിട്ടു.
***
                             ആ വലിയ വീട്ടിൽ രണ്ട്‌പേർ മാത്രം, അദ്ധ്യാപന സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഭർത്താവും. മക്കളെല്ലാം വിവാഹിതരായി ജോലിസ്ഥലത്ത് കുടുംബമായി പാർക്കുന്നു. സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള അവരുടെ കൂടെ മറ്റാരും താമസമില്ല. പതിവുപോലെ ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യക്കും ഭർത്താവിനും ഒന്നും തോന്നിയില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ടീച്ചർ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചം. ഒപ്പം കണ്ടു, കഴുത്തിനു നേരെ കത്തിയുമായി ഒരു രൂപം. പേടിച്ച് ശബ്ദിക്കാനാവത്ത അവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് കള്ളൻ നടന്നുപോകുന്നത് അവർ നോക്കി നിന്നു.
ഒച്ചവെക്കാത്തതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ടീച്ചർ,
  1. കള്ളനെ പിടിക്കാനുള്ള സൌകര്യവും ശക്തിയും അവസരവും ഒത്തുവന്നാൽ മാത്രം ആലോചിച്ച് മാത്രം ശ്രമിക്കുന്നതാണ് അഭികാമ്യം.
  2. നമ്മുടെ ഏതെങ്കിലും ചലനം മതിയാവും ചിലപ്പോൾ മോഷ്ടാവ്, കൊലയാളി ആവാൻ.
  3. മോഷണസമയത്ത് ആ മോഷ്ടാവ് നമുക്ക് അറിയാവുന്നവരാണെങ്കിൽ തീരെ മിണ്ടാൻ പാടില്ല; അവരെ തിരിച്ചറിഞ്ഞു എന്ന്, അറിയുന്ന നിമിഷം നമ്മുടെ ജീവൻ അപകടത്തിലാവും.
  4. ഉറങ്ങുന്നതിന് മുൻപ് വിടിന്റെ എല്ലാ മുറികളും മൊത്തമായി ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്.
 ***
                            ഒരു പരീക്ഷാ ദിവസം ഉച്ചനേരം,, രാവിലെതന്നെ കുട്ടികളെ പരീക്ഷ എഴുതിച്ച നാല് അദ്ധ്യാപികമാർ ഒന്നിച്ച് സ്വന്തം വീടുകളിലേക്ക് നടന്ന് പോവുകയാണ്. ബസ്സിന് പോകാമെങ്കിലും സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകാനുള്ള ദൂരം മാത്രം ഉള്ളതിനാൽ ‘നടത്തം ആരോഗ്യം വർദ്ധിപ്പിക്കും’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ട് നാട്ടിൻ‌പുറത്തുകൂടി നടക്കുകയാണവർ. നാട്ടിൻപുറത്ത് ആയതിനാൽ ആ വിദ്യാലയത്തിലെ അദ്ധ്യാപികമാർക്ക് നാട്ടുകാരെയും നാട്ടുകാർക്ക് അവരെയും നന്നായി അറിയാം.
                           അങ്ങനെ നട്ടുച്ചനേരത്ത് നടക്കുമ്പോഴാണ് സമീപത്തുള്ള ഒരു വീടിന്റെ പിന്നിലായി അല്പം അകലെ അഗ്നിജ്വാലകൾ കാണുന്നത്. മാർച്ച് മാസത്തെ ചൂടുള്ള ഉച്ചവെയിലിൽ, ഒരു വീടിനു സമീപമുള്ള വിറകുപുര കത്തുമ്പോൾ ഉണ്ടാകുന്ന അഗ്നിനാളങ്ങൾ ആകാശത്തോളം ഉയരുന്ന ആ കാഴ്ച മറ്റുള്ളവരോടൊപ്പം അദ്ധ്യാപികമാരും നോക്കിനിന്നു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു,
“ഇതെന്താ തീപ്പിടിച്ചിട്ടും ഫയർ സർവ്വീസൊന്നും വരാത്തത്?”
“ഇതിനെന്തിനാ ടീച്ചറെ ഫയർ സർവ്വീസ്?”
മറുപടി ഒരു പുരുഷശബ്ദമായതിനാൽ അവർ തിരിഞ്ഞുനോക്കി. അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരു ടീച്ചറുടെ താലിമാലയും പൊട്ടിച്ച്‌കൊണ്ട്, പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മറ്റൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്നതും ബൈക്ക് ഓടിച്ച്‌പോയതും ഒന്നിച്ചായിരുന്നു.
                          അവർ ആരോടും പരാതി പറഞ്ഞില്ല, എന്നാൽ മറ്റൊന്ന് ചെയ്തു. നാല് പേരും സ്വർണ്ണ മാല മാറ്റി ഇമിറ്റേഷൻ ആക്കി മാറ്റി. വല്ലവനും അടിച്ചുമാറ്റിയാൽ പിന്നെ പ്രശ്നമില്ലല്ലൊ. ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ശേഷം അദ്ധ്യാപികമാർ പലരും ധരിക്കുന്നത് ഇമിറ്റേഷൻ ആഭരണങ്ങളാണ് എന്ന്, മോഷ്ടാക്കളും അറിയുന്നുണ്ടാവും.
***
                          മനസ്സിൽ ഭീതിയുണർത്തുന്ന മറ്റൊരു അനുഭവം ഉണ്ടായത് എക്സ് ജവാന്റെ ധൈര്യശാലിയായ ഭാര്യക്കാണ്. ഭാര്യഭർത്താക്കന്മാരോടൊപ്പം പ്രായമായ അമ്മയും ഉള്ള അവരുടെ മകൻ ജോലി സ്ഥലത്താണ് താമസം. രാത്രി ഭക്ഷണത്തിനുശേഷം അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വാതിൽ അടച്ചുപൂട്ടി ഉറങ്ങാൻ പോകുന്ന നേരത്ത്, വെളിയിൽ അടുക്കളവാതിലിനു സമീപത്ത് ഒരു വലിയ ശബ്ദം കേട്ടപ്പോൾ തൊട്ടടുത്ത മരം മുറിഞ്ഞു വീണതാണെന്ന് തോന്നി. എന്താണ് സംഭവിച്ചതെന്നറിയാൻ അടുക്കളയിൽ നിന്നും വെളിയിലേക്കിറങ്ങുന്ന വാതിൽ തുറന്നപ്പോൾ ടീച്ചർ ഞെട്ടി,
അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു,,,
വാതിലിന്റെ മുന്നിൽ തൊട്ടടുത്ത്, വലിയ ഒരു ആൾ രൂപം,,,
ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
“സ്വർണ്ണത്തിന് ഇത്രയും ഉറപ്പ് കുറവാണെന്ന് അറിഞ്ഞിരുന്നില്ല, ശരീരത്തിൽ നിന്നും ഊരിമാറ്റാതെ ചെയിനിന്റെ രണ്ട് വശങ്ങൾ പിടിച്ച്, ഇരു വശത്തേക്ക് വലിച്ചുപൊട്ടിക്കുക. ആ കള്ളൻ ഇങ്ങനെ പൊട്ടിക്കാൻ ദിവസങ്ങളോളം പ്രാക്റ്റീസ് ചെയ്തിരിക്കും”

രാത്രി നേരത്ത് വീടിന്റെ വെളിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം,
  1. വീടിനു പുറത്ത് ആദ്യം ലൈറ്റ് ഇടണം.
  2. രാത്രി കറന്റ് പോയ സമയത്ത് അടച്ച വാതിൽ തുറക്കരുത്.
  3. രാത്രി ഒറ്റയ്ക്ക് സ്ത്രീകൾ വാതിൽ തുറക്കരുത്.
  4. വീടിന്റെ അകത്തുനിന്നും വെളിയിൽ കാണാനുള്ള സംവിധാനം ഉണ്ടാവണം.
  5. രാത്രി ആരെങ്കിലും വന്ന് വിളിച്ചാൽ ആളെ പരിചയമുണ്ടെന്നും അപകടം ഇല്ലെന്നും രണ്ട് പ്രാവശ്യം ചിന്തിച്ച് ഉറപ്പ് വരുത്തുക.
 സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ.
                            എന്നാൽ മലയാളിമങ്കമാർക്ക് അത് ഒഴിവാക്കനാത്ത ഒന്ന്‌ആയി മാറിയിരിക്കയാണ്. ഭക്ഷണം ശാരീരികമായ ആവശ്യമാണെങ്കിൽ വസ്ത്രം സാമൂഹികമായ ആവശ്യമാണ്. എന്നാൽ ഇന്നത്തെകാലത്ത് മലയാളിക്ക് വസ്ത്രം കുറഞ്ഞാലും സ്വർണ്ണം സാമൂഹികമായ ആവശ്യമാണെന്ന് ഏതെങ്കിലും ആഘോഷവേളകൾ ശ്രദ്ധിച്ചാൽ അറിയാം. കഴുത്തിലും കൈകളിലുമായി എത്ര ആയിരങ്ങൾ നിരത്തിയിട്ടാണ് അവർ നടക്കുന്നത്? പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളിൽ ഒരു ഗ്രാം പോലും അവൾ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാർ (അച്ഛൻ, സഹോദരൻ, ഭർത്താവ്, മക്കൾ) സമ്പാദിച്ചത് പ്രദർശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം.

                             കെട്ടുതാലി മോഷണം പോകുന്ന നേരത്ത് ഉണ്ടാകുന്ന ശാരീരികമായ അപകടത്തെക്കാൾ വലുതാണ്, മാനസികമായും സാമ്പത്തികമായും ഉള്ള പ്രയാസങ്ങൾ.
ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി 

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   
                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.
ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  
മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.
പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 
                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.
അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.
തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.
കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?
ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?
ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.
                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.
                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?